ആലുവ: എതിർ സ്ഥാനാർഥികൾ തർക്കം ഉന്നയിച്ചതോടെ ആലുവ നഗരസഭയിലും എടത്തല പഞ്ചായത്തിലും ഓരോ സ്ഥാനാർഥികളുടെ പത്രികകൾ ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ആലുവ നഗരസഭ ഒമ്പതാം വാർഡ് സ്വതന്ത്ര സ്ഥാനാർഥിയും സിറ്റിംഗ് കൗൺസിലറുമായ കെ.വി. സരള, എടത്തല പഞ്ചായത്ത് 23-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നൊച്ചിമ മണ്ഡലം പ്രസിഡന്റുമായ എ.എ. മായിൻ എന്നിവരുടെ പത്രികകകളാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
2012ൽ ശിവരാത്രി സമയത്ത് മണപ്പുറത്തേക്ക് ഭക്തജനങ്ങൾക്ക് എത്തിച്ചേരാനായി നടപ്പാലം നിർമിച്ചിരുന്നു. അന്ന് കെ.വി. സരള പ്രസിഡന്റായ ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ആലുവ നഗരസഭ മുൻകൂറായി നൽകിയ പണം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിന്റെ പേരിൽ പത്രിക തള്ളണമെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ആവശ്യം. മുൻവർഷങ്ങളിൽ ഇതേ ആവശ്യം അംഗീകരിക്കാതെ പത്രിക സ്വീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടിനാണ് സ്ഥാനാർഥികളുടെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ പരിശോധന.
എടത്തല പഞ്ചായത്ത് 23-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ശിക്ഷിക്കപ്പെട്ട വിവരം പത്രികയിൽ മറച്ചുവച്ചെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ആരോപണം. 2018 ൽ ആലുവ മുൻസിഫ് കോടതിയിലുണ്ടായ മൾട്ടിപർപ്പസ് സഹകരണ സംഘവുമായി ബന്ധപ്പെട്ടാണ് കേസ്. 5,800 രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ട വിവരങ്ങളൊന്നും പത്രികയിൽ കാണിച്ചിരുന്നില്ല എന്നാണ് പരാതിക്കാരന്റെ വാദം.

