അടിയന്തര സാഹചര്യം നേരിടാം ; സർവസജ്ജമായി 
കൊച്ചി വിമാനത്താവളം

0
3

നെടുമ്പാശേരി ; ആറ് ജീവനക്കാരുൾപ്പെടെ 113 യാത്രക്കാരുമായി പറന്നുയർന്ന വിമാനം നിമിഷനേരംകൊണ്ട്‌ ആകാശത്ത്‌ തീഗോളമായി. കണ്ണടച്ചുതുറക്കുംമുമ്പ്‌ കൊച്ചി വിമാനത്താവളത്തിനുസമീപത്തെ ഗോൾഫ് ക്ലബ്ബിനടുത്ത്‌ തകർന്നുവീണ വിമാനത്തിനുചുറ്റും സർവസജ്ജമായി ദുരന്തനിവാരണസേനയെത്തി. അഹമ്മദാബാദ്‌ ദുരന്തത്തിന്റെ ഓർമകൾ മായുംമുമ്പ്‌ മറ്റൊരു വിമാനദുരന്തമെന്ന്‌ ചിന്തിച്ച ചിലരെങ്കിലും തിരിച്ചറിഞ്ഞു, അടിയന്തര സാഹചര്യം നേരിടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയ മോക്ക്‌ ഡ്രില്ലാണിതെന്ന്‌. വിമാനാപകട സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച്‌ നടത്തിയ മോക്ക്‌ ഡ്രില്ലിൽ സിയാലിന്റെ മേൽനോട്ടത്തിൽ വിവിധ എയർലൈനുകൾ, ദുരന്തനിവാരണസേന, നാവികസേന, ജില്ലാ ഭരണകേന്ദ്രം, വിമാനത്താവള അതോറിറ്റി തുടങ്ങി 30 ഏജൻസികൾ പങ്കെടുത്തു. സിയാലിനൊപ്പം കൈകോർത്ത്‌ ഇൻഡിഗോ എയർലൈനാണ്‌ സാങ്കൽപ്പിക വിമാനം ഒരുക്കിയത്‌. വിമാനം പറന്നുയർന്ന്‌ പകൽ 2.11ന് എൻജിനിൽ തീപിടിച്ചു. റൺവേയിൽ ഇറക്കാൻ സാധിക്കാതെ സിയാൽ ഗോൾഫ് ക്ലബ്ബിനുസമീപം തകർന്നുവീണു. സിയാൽ അഗ്നി രക്ഷാവിഭാഗം അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം എയർപോർട്ട് ഡയറക്ടർ ജി മനു നിർവഹിച്ചു. പകൽ 3.30ന് രക്ഷാദൗത്യം അവസാനിച്ചതായും വിജയിച്ചതായും പ്രഖ്യാപിച്ചു. എല്ലാവരെയും സിയാൽ എംഡി എസ് സുഹാസ് അഭിനന്ദിച്ചു. സിയാൽ എമർജൻസി ടാസ്‌ക് ഫോഴ്‌സ്, കേരള പൊലീസ്, പോസ്റ്റൽ വകുപ്പ്‌, അഗ്നി രക്ഷാസേന, ബിപിസിഎൽ തുടങ്ങിയവർ പങ്കെടുത്തു. രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാനാപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് ഇത്തരത്തിൽ അടിയന്തര മോക്ക്‌ ഡ്രിൽ നടത്താറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here