ആലുവ: നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ. ആലുവ നഗരസഭയിൽ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തി. ആകെയുള്ള 26 വാർഡുകളിൽ നേരത്തെ 24 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കെ.ഡി. ലേഖ സ്നേഹാലയം വാർഡ് 16ലും കെ. ദീപാകൃഷ്ണ താലൂക്ക് ആശുപത്രി വാർഡ് 20ലും ഇന്നലെ പത്രിക നൽകി
കോൺഗ്രസിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി സൈജി ജോളി മത്സരിക്കുന്ന നസ്രത്ത് വാർഡ് 18ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നിറുത്താതിരുന്നത് ഏറെ വിവാദമാകുമ്പോഴാണ് എൻ.ഡി.എ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളുമായി കളംപിടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18-ാം വാർഡിൽ എൽ.ഡി.എഫ് നാലാം സ്ഥാനത്തായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാംസ്ഥാനത്ത് സ്വതന്ത്രനുമായിരുന്നു
തിരഞ്ഞെടുപ്പിന് മുമ്പ് ട്വന്റി 20 സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പോസ്റ്റർ പ്രചാരണം നടത്തിയെങ്കിലും പത്രികസമർപ്പണം പൂർത്തിയായപ്പോൾ നഗരസഭയിൽ പേരിനുപോലും സ്ഥാനാർത്ഥിയില്ല. 10 വാർഡുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തിയെങ്കിലും നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കാനുള്ള കടമ്പകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചതായി മുനിസിപ്പൽ കൺവീനർ സി.വി ജെയിംസ് അറിയിച്ചു.

