ആലുവ: കീഴ്‌മാട് ഗ്രാമപഞ്ചായത്തിൽ വെൽഫെയർ പാർട്ടി ത്രിശങ്കുവിൽ. യുഡി എഫുമായി മാത്രമല്ല ആവശ്യമെങ്കിൽ എൽ ഡി എഫുമായും ധാരണയാണ്ടാക്കുമെന്നുളള സംസ്ഥാന നേതാവിൻ്റെ പ്രസ്താവനയാണ് ഇതിന് കാരണം. കീഴ്‌മാട്ടിൽ ആദ്യം യു ഡി എഫുമായി ധാരണയും സഖ്യവുമൊക്കെയുണ്ടാകുമെന്ന നേതൃത്വത്തിൻ്റെ വാക്കുകൾ തെറ്റിച്ച് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്‌സരിക്കാൻ സാധ്യതയുളള സീറ്റുകളിലേക്ക് ഏകപക്ഷീയമായി വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയതോടെ ഇരു കൂട്ടരും തമ്മിലുളള സഹകരണ സാധ്യതകൾ അവസാനിക്കുകയായിരുന്നു. അതിനിടെ, സംസ്ഥാനതലത്തിൽ യു ഡി എഫുമായി ധാരണയും കൈകോർക്കലും പാർട്ടി നേതൃത്വം പ്രഖ്യാപിച്ചെങ്കിലും, ഒരു ജില്ലാ നേതാവിൻ്റെ ഒത്താശയോടെ കീഴമാട് പഞ്ചായത്തിൽ കൂടുതൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയായിരുന്നു വെൽഫെയർ പാർട്ടി പ്രാദേശിക ഘടകം. ഇതേത്തുടർന്ന് പഞ്ചായത്തിലെ പാർട്ടി അണികളിൽ മുറുമുറുപ്പം അസ്വസ്ഥതയും രൂപം കൊണ്ടു. പാർട്ടിയിലെയും മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയിലെയും നിരവധി പേർ വെൽഫെയർ പാർട്ടിയുമായി സഹകരിക്കില്ലെന്ന നിലപാടെടുത്തു. പാർട്ടിയുടെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ചില വ്യക്‌തികളിൽ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നതെന്നും ഏകാധിപത്യരീതിയിൽ പാർട്ടിയിലെ പ്രവർത്തനങ്ങൾ കൊണ്ടു നടക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. വാർഡുകൾ സംവരണമായെങ്കിലും വിജയസാധ്യതയുളള ചില സ്ഥാനാർത്ഥികളെ വാർഡുകൾ മാറ്റി നിർത്തിയിരിക്കുന്നത് പാർട്ടിയെ സാരമായി ബാധിക്കുമെന്നും പ്രാദേശിക അണികൾ വ്യക്‌തമാക്കുന്നു.
യുഡി എഫിലെ സ്ഥാനാർത്ഥി നിർണ്ണയം അവസാനിച്ചിട്ടില്ലെങ്കിലും പഞ്ചായത്തിലും ബ്‌ളോക്കിലും ഉൾപ്പെടെയുളള സ്ഥാനാർത്ഥികളെ സ്വന്തമായി പ്രഖ്യാപിച്ച് അനൗദ്യോഗികമായി പ്രചരണങ്ങൾ ആരംഭിച്ചിരിക്കുകയാണ് വെൽഫെയർപാർട്ടി. എന്നാൽ യു ഡി എഫുമായി മാത്രമല്ല എൽ ഡി എഫുമായി ആവശ്യമെങ്കിൽ കൈ കോർക്കുമെന്ന സംസ്ഥാന നേതാവിൻ്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം പുറത്ത് വന്നതോടെ പഞ്ചായത്തിലെ എൽ ഡി എഫുമായി സഹകരിക്കുന്നതിൻ്റെ സാധ്യതകൾ വെൽഫെയർ പാർട്ടി നേതാക്കൾ തേടുന്നുണ്ട്. അങ്ങനെ സി പി എമ്മുമായി ധാരണയായാൽ മുസ്‌ലിം ഭൂരിപക്ഷ വാർഡുകളിലെ ലീഗ്, എസ് ഡി പി ഐ വോട്ടുകൾ ലഭിക്കാതെ തന്നെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വട്ടം രണ്ട് വാർഡു മെമ്പറെ വിജയിപ്പിച്ച വെൽഫെയർ പാർട്ടി വാർഡുകളുടെ പേര് ക്ഷേമവാർഡ് എന്ന് രഹസ്യമാക്കി മാറ്റിയത്‌മതസൗഹാർദ്ദത്തിന് മങ്ങലേറ്റെന്ന ആരോപണവും പലരിലും പ്രതിഷേധം ജനിപ്പിച്ചിരുന്നു. ഇക്കുറി കൂടുതൽ വാർഡുകൾ പിടിച്ചെടുത്ത് പേര് മാറ്റുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിലവിൽ ഇരു മുന്നണികളുമായി കൈകോർക്കാമെന്ന സംസ്ഥാന നേതാവിൻ്റെ പ്രസ്‌താവന ഇവിടുത്തെ നേതാക്കൾക്ക് തലവേദനയുണ്ടാക്കുകയാണ്.


നുണ പ്രചരിപ്പിക്കുന്നതിന് എന്തേലും അടിസ്ഥാനം വേണ്ടേ! എന്തായാലും വെൽഫെയർ പാർട്ടി പലരുടെയും അജണ്ടകളെ മാറ്റിമറിച്ചിട്ടുണ്ട്. പലരുടെയും ഉറക്കം കെടുത്തുന്നുമുണ്ട്. ☺️